അഹമ്മദാബാദ്:
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മിന്നും ജയം. ഇന്നലെ അറിഞ്ഞ ഫലങ്ങൾ പ്രകാരം 81 നഗരസഭകളിൽ 70 എണ്ണവും ബിജെപി പിടിച്ചെടുത്തു. 231 താലൂക്ക് പഞ്ചായത്തിൽ 196 എണ്ണവും ആകെയുള്ള 31 ജില്ലാ പഞ്ചായത്തുകളും ബിജെപി നേടി.
ഇവയിലെല്ലാമായി 6110 സീറ്റുകൾ അവർ നേടി. കോൺഗ്രസിന് 1768 സീറ്റുകളാണ് ലഭിച്ചത്. ആകെ 8474 സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ്.
ആംആദ്മി പാർട്ടിക്ക് 15 സീറ്റുകൾ ലഭിച്ചു. ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. നേരത്തെ തിരഞ്ഞെടുപ്പു നടന്ന അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ജാംനഗർ, ഭാവ്നഗർ എന്നീ 6 കോർപറേഷനുകളിലും ബിജെപി വിജയിച്ചിരുന്നു.
സംസ്ഥാനത്തു നേരിട്ട തോൽവിക്കു പിന്നാലെ ഗുജറാത്തിലെ കോൺഗ്രസ് പ്രസിഡന്റ് അമിത് ചാവ്ഡ, നിയമസഭാ കക്ഷി നേതാവ് പരേഷ് ധനാനി എന്നിവർ രാജിവച്ചു. വികസനത്തിലും സദ്ഭരണത്തിലും ഊന്നിയുള്ള ബിജെപിയുടെ നയങ്ങൾക്കൊപ്പമാണു സംസ്ഥാനമെന്നതിനു തെളിവാണ് ഫലമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു