Wed. Apr 24th, 2024
ന്യൂഡൽഹി:

കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. ബിജെപി നേതാക്കളുമായി ഒരുതരത്തിലുള്ള സഹകരണവും പാടില്ലെന്നു പടിഞ്ഞാറൻ യുപിയിലെ കർഷകർക്കു ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് കർശന നിർദേശം നൽകി.

കൃഷി നിയമങ്ങൾക്കെതിരായ ബോധവൽക്കരണവും ബിജെപി വിരുദ്ധ പ്രചാരണവും കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ യവത്‌മലിൽ രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ ഇന്ന് കർഷക മഹാപഞ്ചായത്ത് സമ്മേളനം സംഘടിപ്പിക്കും.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കും.

പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ ഇന്നു മഹാപഞ്ചായത്തിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകർ പിൻമാറില്ലെന്നും പ്രക്ഷോഭം അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു.

By Divya