Fri. Apr 19th, 2024
സ്വീഡൻ:

ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുൻബർഗ്. പ്രതിഷേധിക്കാനുള്ള അവകാശം ഏത് ജനാധിപത്യത്തിന്റെയും ഭാഗമാണെന്ന് ഗ്രെറ്റ കുറിച്ച ട്വീറ്റിൽ പറയുന്നു. സമാധാനപരമായി സംഘം ചേരാനുള്ള അവകാശവും എല്ലാ ജനാധിപത്യസംവിധാനത്തിന്റെയും അവിഭാജ്യഘടകമാണെന്നും ഗ്രെറ്റ പറയുന്നു.

ദിഷ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ ഇന്ത്യ (എഫ്എഫ്എഫ്- ഇന്ത്യ) എന്ന സംഘടനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഗ്രെറ്റയുടെ പ്രതികരണം.
ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

കേസിനെ കുറിച്ചുള്ള വാര്‍ത്തകൾ കരുതലോടെ നൽകണമെന്ന് മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഗ്രെറ്റ നേരിട്ട് പിന്തുണയുമായി രംഗത്ത് വരുന്നത്.ഡൽഹി പൊലീസ് ഉന്നയിച്ച ആവശ്യം ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഡൽഹി പട്യാല ഹൌസ് കോടതി വിട്ടത്.

ടൂൾ കിറ്റ് കേസിലെ മറ്റൊരു പ്രതിയായ ശാന്തനു മുളുകിനെ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച ഹാജരാകാൻ  നോട്ടീസ് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം ദിഷ രവിയെ വീണ്ടും കസ്റ്റഡിയിൽ വേണ്ടിവുമെന്നും പൊലീസ് അറിയിച്ചു.

By Divya