Fri. Mar 29th, 2024
Shashi Tharoor

തിരുവനന്തപുരം:

കാര്യവട്ടത്തെ രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താൻ ധാരണയായിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര കേരളത്തിനു നഷ്ടമായി.ക്രിക്കറ്റ് നടത്താൻ അസോസിയേഷൻ ആവശ്യപ്പെട്ട സമയത്ത് സ്റ്റേഡിയം ആർമി റിക്രൂട്ട്മെന്‍റിനായി നൽകിയതിനാലാണ് അന്താരാഷ്ട്ര വനിതാ പരമ്പരയ്ക്കുള്ള അവസരം നഷ്ടമായത്.  ഇതോടെ ഈ വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഉൾപ്പടെയുള്ള മത്സരങ്ങളിൽ വേദി ലഭിക്കുന്നതും പ്രതിസന്ധിയിലായി.

ഇന്ത്യന്‍ ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് പരിപാടിക്കായി സ്‌റ്റേഡിയം ബുക്ക് ചെയ്തിരിക്കുകയാണെന്നും ഇത് തങ്ങളെ അറിയിച്ചിരുന്നില്ലെന്നുമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ അറിയിച്ചത്. അസോസിയേഷന്‍ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ആര്‍മിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തി.

‘എന്തൊരു നാണക്കേടാണിത്. ആര്‍മിക്ക് വേറെ എത്രയോ സ്ഥലങ്ങളലില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്താം. പക്ഷെ തിരുവനന്തപുരത്തിന് ഒരേയൊരു ലോകോത്തര ക്രിക്കറ്റ് സ്‌റ്റേഡിയമേയുള്ളു. ഇതൊരു സുവര്‍ണ്ണാവസരമായിരുന്നു. എന്നിട്ടും പോരാട്ടം ഉപേക്ഷിച്ചതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാണം കെട്ടിരിക്കുകയാണ്,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

https://www.youtube.com/watch?v=Q_r1hqO9qHg

 

By Binsha Das

Digital Journalist at Woke Malayalam