Fri. Apr 19th, 2024
ദില്ലി:

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി. പാര്‍ട്ടി വക്താവ് സാംബിത് പത്രയാണ് രാഹുലിനെതിരെ ആരോപണമുന്നയിച്ചത്. രാഹുല്‍ ഗാന്ധി വിദേശത്തുപോയി ഇന്ത്യ വിരുദ്ധരുമായി ചേര്‍ന്ന് രാജ്യത്തെ എങ്ങനെ അപകീര്‍ത്തിപ്പെടുത്താമെന്ന് ഗൂഢാലോചന നടത്തിയതായി അദ്ദേഹം ആരോപിച്ചു. പോപ് ഗായിക റിഹാന, പോണ്‍ താരമായിരുന്ന മിയ ഖലീഫ എന്നിവരുമായി രാഹുല്‍ ഇന്ത്യ വിരുദ്ധ പ്രൊപഗാണ്ട പ്രചരിപ്പിക്കുന്നതിനായി കൂടിക്കാഴ്ച നടത്തിയെന്നും പത്ര ആരോപിച്ചു.

‘രാഹുല്‍, റിഹാന ആന്‍ഡ് റാക്കറ്റ്’ എന്ന പേരിലാണ് ബിജെപി വക്താവ് വാര്‍ത്താസമ്മേളനം വിളിച്ചത്.പോപ് ഗായിക റിഹാന കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെ സമരത്തിന് അന്താരാഷ്ട്ര പിന്തുണ വര്‍ധിച്ചിരുന്നു. തുടര്‍ന്ന് ബിജെപി രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയെന്ന ആരോപണവുമായി രാഹുല്‍ രംഗത്തെത്തുകയും ചെയ്തു.

കര്‍ഷക സമരം രാഷ്ട്രീയവത്കരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. കര്‍ഷകരുടെ മൃതദേഹം വെച്ചാണ് രാഹുല്‍ രാഷ്ട്രീയം കളിക്കുന്നതെന്നും കള്ളം പ്രചരിപ്പിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

By Divya