Sat. Apr 20th, 2024
സിം​ഗു:

കര്‍ഷക സമരത്തിനെതിരെ സിംഗു അതിര്‍ത്തിയിൽ ഇന്നും ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം. കര്‍ഷകര്‍ സംഘടിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങി. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി അടച്ചു. ചെങ്കോട്ട അക്രമത്തിൽ ദില്ലി പൊലീസ് അന്വേഷണം പഞ്ചാബിലേക്കും വ്യാപിപ്പിച്ചു.

സംഘർഷ സാധ്യത മുൻനിർത്തി ഹരിയാനയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ പതിനാറ് സ്ഥലങ്ങളിൽ നാളെ വൈകുന്നേരം 5 മണി വരെ ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്.  ആകെയുള്ള 22 ജില്ലകളിൽ 18 ഇടങ്ങളിലും ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിംഘുവിൽ നിന്നും ഒരു മാധ്യമ പ്രവർത്തകനെ ദില്ലി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കാരവൻ മാഗസിനു വേണ്ടി പ്രവർത്തിക്കുന്ന മൻദീപ് പുനിയയെയാണ് കസ്റ്റഡിയിലെടുത്തത്

സംഘടിത പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സമരം നടക്കുന്ന അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും കോണ്‍ക്രീറ്റ് സ്ളാബ് ഉപയോഗിച്ച് പൊലീസ് പൂര്‍ണമായി അടച്ചു. കാൽനട സഞ്ചാരം പോലും നിരോധിച്ചു. അതിര്‍ത്തി പൂര്‍ണമായി അടക്കുന്നത് ചോദ്യം ചെയ്തെത്തിയ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

ചെങ്കോട്ട അക്രമത്തിന് പിന്നാലെ സമരത്തിൽ നിന്ന് ഒരുപാട് കര്‍ഷകര്‍ തിരിച്ചുപോയിരുന്നു. ഇന്നലെയും ഇന്നുമായി ഇതിൽ വലിയൊരു വിഭാഗംതിരിച്ചെത്തി.

By Divya