Thu. Apr 18th, 2024
Bombay High Court

മുംബെെ:

ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തിലോ മറ്റ് സ്വകാര്യ ഭാഗങ്ങളിലോ മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ബോംബെ ഹെെക്കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ വിമര്‍ശനം ശക്തമാകുന്നു.

ജനുവരി 24 അതായത് ദേശീയ ബാലാവകാശ ദിനത്തിന്‍റെ അന്ന് തന്നെയാണ് ബോംബെ ഹെെക്കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ദിവസം തന്നെ ഇത്തര്തതിലൊരു ഉത്തരവ് പുറപ്പെടുവിച്ച്  അങ്ങേയറ്റം അപലപനീയം എന്നാണ് വിമര്‍ശനം. 

സിനിമ സംവിധായകനായ ദേശബന്ധു വളരെ രൂക്ഷമായ ഭാഷയിലാണ് ഈ ഒരു വിധിയെ വിമര്‍ശിച്ചിരിക്കുന്നത്. 

”ഏതൊരു പൊതുസ്ഥലത്ത് കൂടെയും ഒരു പെൺകുട്ടി സഞ്ചരിച്ചാൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് കുറച്ചുപേരുടെയെങ്കിലും കണ്ണുകൾ അവരുടെ മാറിടത്തിന്റെ ചലനത്തെ ചൂഴ്ന്നു നോക്കുന്നുണ്ടാവും, നിതംബത്തിന്റെ വലുപ്പത്തെ അളക്കുന്നുണ്ടാവും. ഒരവസരം കിട്ടിയാൽ ബസിലോ, മാളിലോ, ട്രെയിനിലോ, തിരക്കുകൾക്കിടയിൽ എവിടെയെങ്കിലും വച്ച് ഏതെങ്കിലും കൈകൾ അമർത്താൻ കാത്തിരിക്കുന്നുണ്ടാവും. രാജ്യത്തെ ലൈംഗീക ദാരിദ്ര്യം അത്രത്തോളമാണ്”-ദേശബന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഇങ്ങനെയൊരു സാമൂഹിക സാഹചര്യത്തിൽ നിന്നുകൊണ്ട് ബോംബെ ഹൈക്കോടതി പറഞ്ഞ വിധി തരുന്ന ആശങ്ക ചെറുതല്ല.

എന്ത് അടിസ്ഥാനത്തിലാണ് കോടതി ഇങ്ങനൊരു വിധി പറഞ്ഞതെന്ന് അറിയില്ല. സാമാന്യമായ ഒരു ബോധം പോലും ഈ വിധിയിൽ കാണുന്നില്ല. വിധികൾ ഉണ്ടാവേണ്ടത് പിന്നീടൊരു കുറ്റകൃത്യം നടക്കാതിരിക്കാൻ വേണ്ടിയാവണം. പക്ഷേ ഇവിടെയിപ്പോ സംഭവിച്ചിരിക്കുന്നത്. പല ക്രിമിനലുകൾക്കും അവരുടെ അക്രമത്തെ വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള വിധിയാണ് എന്ന് അദ്ദേഹം പറയുന്നു.

https://www.youtube.com/watch?v=T6yXpFuPJX8

ഹൈക്കോടതിയുടെ നാഗ്പൂർ ബ‌ഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിൾ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ഞെട്ടിക്കുന്ന ഈ പരാമർശം.

പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച കോടതി ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിന്‍റെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവത്തിൽ തൊടുവിക്കുകയോ ചെയ്താൽ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് ലൈഗികാതിക്രമമല്ല. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താമെന്ന് കോടതി വ്യക്തമാക്കിയത്.

 

By Binsha Das

Digital Journalist at Woke Malayalam