Fri. Mar 29th, 2024

കേരളത്തിൽ ജാതി മാറി വിവാഹം കഴിക്കുന്നതിൻ്റെയും പ്രണയിക്കുന്നതിൻ്റെയും പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും തുടരുകയാണ്. പാലക്കാട് തേങ്കുറിശ്ശിയിലെ അനീഷിൻ്റെ കൊലപാതകമാണ് ഒടുവിലത്തേത്. അനീഷ് വിശ്വകർമ്മജ വിഭാഗത്തിലെ അവാന്തര വിഭാഗമായ കൊല്ലൻ സമുദായാംഗമായിരുന്നു. കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത വെള്ളാള പിള്ള സമുദായാംഗമാണ്. പ്രണയ വിവാഹമായിരുന്നു അവരുടേത്. ജാതിയാണ് കൊലപാതകത്തിന് മുഖ്യ കാരണമെന്ന് അനീഷിൻ്റെ അച്ഛൻ അറുമുഖൻ പറയുന്നു.

കോട്ടയത്ത് ദലിത് ക്രൈസ്തവ വിഭാഗത്തില്‍ പെടുന്ന കെവിൻ കെവിന്‍ ജോസഫിന്‍റെ കൊലപാതകത്തിന് കാരണവും ജാതി തന്നെയായിരുന്നു. കെവിന്‍ പ്രണയിച്ച് വിവാഹം ചെയ്ത നീനുവിന്‍റെ മാതാപിതാക്കള്‍ മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍  പെടുന്നവരാണ്. രണ്ട് സമുദായങ്ങളിലും പെടുന്ന ബന്ധുക്കള്‍ ചേര്‍ന്നാണ് കെവിനെ കൊലപ്പെടുത്തിയത്.

മലപ്പുറം അരീക്കോട് ആതിരയെ കൊലപ്പെടുത്തിയത് ദലിത് വിഭാഗത്തില്‍ പെടുന്ന സൈനികനായി ജോലി ചെയ്യുന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്യാന്‍ തീരുമാനിച്ചതാണ്. ഈഴവനായ രാജന്‍റെ ജാത്യാഭിമാനത്തിനേറ്റ മുറിവാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കേരളം മൂടിവെക്കുന്ന ജാതീയതയാണ് ഈ സംഭവങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. കേവലം ദുരഭിമാന കൊലകളായല്ല, ജാതി കൊലകളാണ് ഇതെല്ലാം. നമ്മൾ അഭിമാനം കൊള്ളുന്ന പുരോഗമന മതേതര ജാതിരഹിത കേരളത്തിൻ്റെ പൊള്ളത്തരമാണ് ഈ ജാതിക്കൊലകൾ തുറന്നു കാട്ടുന്നത്. DNA ചർച്ച ചെയ്യുന്നു.