Wed. Apr 24th, 2024
Journalist attacked in Assam

 

ഗുവാഹത്തി:

അസമില്‍ മാധ്യപ്രവര്‍ത്തകനെ പോസ്റ്റില്‍ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രാദേശിക മാധ്യമപ്രവര്‍ത്തക സംഘം. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആസാമീസ് ദിനപത്രമായ അസോമിയ പ്രതിദിനില്‍ മാധ്യപ്രവര്‍ത്തനായ മിലന്‍ മഹന്ദ ഒരു സംഘം ചൂതാട്ടക്കാരുടേയും ഭൂമാഫിയയുടേയും ആക്രമണത്തിനിരയായത്. സംഘത്തിനെതിരെ റിപ്പോർട്ട് നൽകിയതിനാണ് തിരക്കേറിയ റോഡിലെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മർദ്ദിച്ചത്.

നിരന്തരമായി സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ലേഖനങ്ങളെഴുതിയതിനാല്‍ തന്നെ കൊല്ലാൻ അക്രമികള്‍ ആഗ്രഹിച്ചിരുന്നതായും തന്റെ രക്ഷയ്‌ക്കെത്തിയവരേ അവര്‍ ആക്രമിച്ചതായും മിലൻ പറഞ്ഞു. എന്നാൽ സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായെങ്കിലും ഇതുവരെ പോലീസ് അന്വേഷണത്തിനെത്തിയിട്ടില്ലെന്നും മിലൻ വ്യക്തമാക്കി. ഒരു പ്രതിയെ മാത്രമാണ് സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. 20 വർഷമായി മാധ്യമപ്രവർത്തന രംഗത്തുള്ളയാളാണ് മിലന്‍ മഹന്ദ.

എന്നാൽ മിലനെ ആക്രമിച്ചവര്‍ക്കായുള്ള തിരച്ചിലിലാണെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ അവര്‍ തങ്ങുന്ന സ്ഥലം കണ്ടെത്താന്‍ കുറച്ച് പ്രയാസം നേരിടുന്നതായും ഉടനെ തന്നെ പ്രതികളെ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.

അതേസമയം ഒരു മാധ്യമപ്രവര്‍ത്തകനെ പൊതുസ്ഥലത്ത് കെട്ടിയിട്ട് മര്‍ദിച്ചത് ആശങ്കയുണര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി പ്രാദേശിക മാധ്യമപ്രവർത്തക സംഘം പ്രതിഷേധം തുടരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam