Thu. Apr 25th, 2024
Chief secretary and finance secretary have objected the kiifb masala bond
തിരുവനന്തപുരം:

കിഫ്ബി മസാല ബോണ്ടിനെ എതിർത്ത് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറി മനോജ് ജോഷിയും നിലപാടെടുത്തിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2018 ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 34-ാം ജനറൽ ബോഡി യോഗത്തിലായിരുന്നു പതിനാലാം അജൻഡയായി മസാല ബോണ്ട് ഉണ്ടായിരുന്നത്.

ഇന്ത്യയിൽ തന്നെ കുറഞ്ഞ പലിശ നിരക്കിൽ ബോണ്ടിറക്കാമെന്നിരിക്കെ എന്തിനാണ് പുറത്ത് കൂടുതൽ പലിശ നിരക്കിൽ ബോണ്ടിറക്കുന്നതെന്ന് ധനവകുപ്പ് സെക്രട്ടറി ചോദിച്ചിരുന്നു. വിദേശ വിപണിയിൽ പലിശ നിരക്ക് കുറഞ്ഞിരിക്കുമ്പോൾ എന്തുകൊണ്ട് പലിശ കൂടിയെന്ന് ചീഫ് സെക്രട്ടറിയും ചോദിച്ചു. ധനവകുപ്പ് സെക്രട്ടറിയുടെ നിലപാടിനെയും ചീഫ് സെക്രട്ടറി പിന്തുണച്ചിരുന്നു. എന്നാൽ, രാജ്യാന്തര വിപണിയിൽ ഇടപെടാനുള്ള അവസരം ഉപയോഗിക്കണമെന്നായിരുന്നു ഇതിന് ധനമന്ത്രി നൽകിയ മറുപടി.

സിഎജി നൽകിയത് കരട് റിപ്പോർട്ടല്ല സമ്പൂർണ്ണ റിപ്പോർട്ടാണ് എന്ന് സിഎജി തന്നെ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കിയപ്പോൾ വെട്ടിലായ സർക്കാരിന് ഇത് ഇരട്ടപ്രഹരമാണ്. കരട് റിപ്പോർട്ടെന്ന വാദത്തിലൂന്നിയാണ് ധനമന്ത്രി നവംബർ 14 മുതൽ സർക്കാരിനെ പ്രതിരോധിച്ചത്.

എന്നാൽ സിഎജി സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന സത്യം പുറത്തുവന്നതോടെ പ്രതിപക്ഷം ഇത് ആയുധമാക്കി. ഇത് ഇത് സംബന്ധിച്ച പ്രതികരണം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

By Arya MR