Thu. Apr 18th, 2024

പാലക്കാട്:

വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്. വാളയാർ കേസിൽ വെറും മൂന്ന് മാസം മാത്രമാണ് താൻ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചതെന്നും അഭ്യന്തരവകുപ്പ് ഇടപെട്ട് തന്നെ പെട്ടെന്ന് മാറ്റി ലത ജയരാജിനെ പകരം പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നുവെന്നും ജലജ മാധവൻ ആരോപിച്ചു. പാലക്കാട് ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാണ് കേസിൽ പ്രതിക്കായി കോടതിയിൽ ഹാജരായത്. ഈ നടപടി താൻ ചോദ്യം ചെയ്തതോടെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയതെന്നും അവര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വാളയാർ കേസിൽ പ്രോസിക്യൂട്ടർമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണെന്ന്  ജലജ മാധവൻ  ചോദിക്കുന്നു. താനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് താൻ തയ്യാറാണ്. മൊത്തമായി ഒരുമിച്ചു എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവ്ടുപ്പിനെ കുറിച്ചും തനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam