Thu. Apr 25th, 2024

 

സനാ

യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍. എംബസി ഉദ്യോഗസ്ഥര്‍ ജയിലില്‍ നിമിഷയെ കണ്ടു, ദയാഹര്‍ജിയുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്തു.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബവുമായി സംസാരിച്ച് നഷ്ടപരിഹാരം (ബ്ലഡ് മണി) സംബന്ധിച്ച് ധാരണയിലെത്തും. ഇതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. 70 ലക്ഷം രൂപയോളം അടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതിനു ശേഷം ദയാഹര്‍ജി നല്‍കാനാണു തീരുമാനം. 

തലാല്‍ അബ്ദുല്‍ മെഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്കു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം, മെഹ്ദിയുടെ ഗോത്രവിഭാഗമായ അല്‍ സുവൈദി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടൊപ്പം ഗോത്രം കൂടി മാപ്പു നല്കിയാലേ വധശിക്ഷയില്‍ നിന്നു മോചനം ലഭിക്കൂ എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.

നിമിഷപ്രിയയുടെ മോചനത്തിനായി രൂപം കൊടുത്ത ആക്ഷന്‍ കൗണ്‍സിലിന്‍റെ ഇടപെടലിലാണ് നീക്കങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ ശ്രമം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.