Fri. Apr 19th, 2024

 

പട്ന:

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ എംഎൽഎമാരായ അവർ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപോകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാർ നിയമസഭ പ്രചാരണത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വാഗ്ദാനം. ത്രേതായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാൻ തിരഞ്ഞെടുത്തതെന്നും ആദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ ബാലാക്കോട്ട് ആക്രമണത്തെ ചൂണ്ടിക്കാട്ടി ഭീകരതക്കെതിരേയുള്ള ബിജെപിയുടെ പോരാട്ടവും അദ്ദേഹം പ്രചാരണത്തിൽ ഉയർത്തിക്കാട്ടി. ബിജെപി സർക്കാരാണ് രാജ്യത്തെ ഭീകരവാദം അവസാനിപ്പിച്ചതെന്നും പാകിസ്താനിൽ കയറി ഭീകരരെ വധിച്ചതെന്നും യോഗി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ബിജെപി വാഗ്ദാനം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയെന്നും വ്യക്തമാക്കി.

നിതീഷ് കുമാർ ഭരണത്തിൽവരുന്നതിന് മുമ്പ് ബിഹാറിലെ സ്ഥിതി എന്തായിരുന്നുവെന്ന് മറച്ചുവയ്ക്കാനാകില്ലെന്നും ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എൻ.ഡി.എ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കാലിത്തീറ്റ കഴിക്കുന്നവരെ ബിഹാറിലെ ജനങ്ങൾ തള്ളിക്കളയുമെന്നും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് പറയാതെ യോഗി വിമർശിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam