Thu. Apr 25th, 2024
തിരുവനന്തപുരം:

കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം  ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തലസ്ഥാന നഗരിയിൽ ഗുരുവിന്റെ സമാധി ദിനത്തിൽ തന്നെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞത് നാം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യണം. ഗുരുവിന്റെ ശദാബ്ദി സ്മാരകമായാണ് ഗുരു പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ജ്ഞാന തപസിയുടെ പ്രശാന്ത ഭാവത്തിലുള്ള പ്രതിമയാണ് സ്ഥാപിച്ചിട്ടുള്ളത്.

കേരള സർക്കാറിന്റേതായി ഉയർന്നു വന്നിട്ടുള്ള ഈ പ്രതിമ ഗുരു സ്മരണയോടുള്ള കൃതജ്ഞതയാണ്. ഗുരുവിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങൾ തന്നെയാണ്. ഈ സന്ദേശങ്ങൾ ജീവിതത്തിൻ പകർത്തുകയാണ് ഗുരുവിനുള്ള ഏറ്റവും വലിയ ആദരാജ്ഞലിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്‌സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 8 അടി ഉയരമുള്ള പ്രതിമ 10 അടി ഉയരത്തിലുള്ള മാർബിൾ പീഢത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഉണ്ണി കനായിയാണ് പ്രതിമയുടെ ശിൽപി.