Thu. Mar 28th, 2024
തിരുവനന്തപുരം:

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും രാജിവെച്ച് സ്ഥാനമൊഴിയണമെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വരുന്ന 22ന് സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ കളക്ട്രേറ്റുകൾക്ക്  മുന്നിലും യുഡിഎഫ് ഉപരോധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നാലിപ്പോൾ  മന്ത്രി കെടി ജലീലും  പാർട്ടി സെക്രട്ടറിയുടെ മകനും കുടുങ്ങുമെന്നായപ്പോൾ സിപിഎം അഭിപ്രായം മാറ്റിപ്പറയുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ടെന്നാണ് അറിയേണ്ടത്. അതിന് മുഖ്യമന്ത്രിയെ കാണാനെ ഇല്ലെന്നും ചെന്നിത്തല പരിഹസിച്ചു. ഇതുപോലൊരു നാറിയ ഭരണം കേരളം കണ്ടിട്ടില്ലെന്നും ചെന്നിത്തല ആക്ഷേപിച്ചു.

ഇഡി കെടി ജലീലിനെ ചോദ്യം ചെയ്തിട്ടും ഘടകക്ഷികൾ പോലും മൗനത്തിലാണ്. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രൻ എവിടെ? കാനം കാശിക്ക് പോയോ എന്നും ചെന്നിത്തല പരിഹാസരൂപേണ ചോദിച്ചു. കെടി ജലീൽ മാധ്യമങ്ങളെ കളിയാക്കിയിട്ടു കാര്യമില്ല. തൊടുന്യായങ്ങൾ പറഞ്ഞ് ജലീൽ രക്ഷപ്പെടാൻ നോക്കണ്ടയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ സ്വന്തം ഐഡന്റിറ്റി പോലും മറച്ചു വച്ച് തലയിൽ മുണ്ടിട്ട് കെടി ജലീൽ അന്വേഷണ ഏജൻസിയ്ക്ക് മുന്നിൽ പോയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

By Arya MR