കണ്ണൂർ:
എസ്ഡിപിഐ പ്രവര്ത്തകന് സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് സഹായം നല്‍കിയവരെന്നു കരുതുന്നവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എന്നാൽ പിടിയിലായവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. വാടകക്ക് എടുത്ത റിറ്റ്സ് കാറാണ് നമ്പൂതിരി കുന്നിലെ റബർ എസ്റ്റേറ്റിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോളയാട് സ്വദേശിയുടേതാണ് ഈ കാർ. ബൈക്കിലെത്തിയ കൊലയാളികള്‍ കൊലപാതക ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയും പിന്നീട് കാര്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.
അതേസമയം മരണംശേഷം സലാഹുദ്ദീനിൽ നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവായിരുന്നതായി കണ്ടെത്തി. ഇതോടെ വെട്ടേറ്റ ശേഷം സലാഹുദ്ദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ എന്നിവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.