Thu. Apr 25th, 2024

കൊച്ചി:

ലഹരിക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അനൂപ് മുഹമ്മദ് ഒന്നാം പ്രതി അനിഘയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്‍റെ പേരുളളത്. അനിഘയെ അനൂപിന് പരിചയപ്പെടുത്തിയ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് ബ്യൂറോ 159 പേരെ ചോദ്യം ചെയ്യാൻ ലിസ്റ് തയ്യാറാക്കി. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും ടെക്കികളും വ്യവസായികളും ഉൾപ്പെടുന്നു.

അതേ സമയം ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുകയാണ്. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ്‌ പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്‍റെ സൂചനയാണ്. കന്നഡ നടി സഞ്ജന ഗൽറാണിയെയും ഇന്ന് ചോദ്യം ചെയ്‌തേക്കും.

By Arya MR