Thu. Apr 25th, 2024
തിരുവനന്തപുരം:

തേമ്പാംമൂട് കൊലപാതകത്തില്‍ അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇപി ജയരാജന്‍. അടൂര്‍ പ്രകാശിനെ വിളിച്ച് ലക്ഷ്യം പൂര്‍ത്തീകരിച്ചു എന്ന് അവര്‍ പറഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങളെന്നും ജയരാജന്‍ പറഞ്ഞു.

കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പ്രതികളെല്ലാം കോണ്‍ഗ്രസ്സിന്‍റെ ഉന്നതനേതാക്കളുമായി അടുത്തബന്ധമുള്ളവരാണ്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സിന്‍റെ ചരിത്രം തന്നെ അതാണ്. ഇതാണോ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

മന്ത്രി ഇ പി ജയരാജന്‍ കാടടച്ച് വെടിവെക്കുകയാണെന്നായിരുന്നു അടൂര്‍ പ്രകാശ് എം.പിയുടെ പ്രതികരണം. മാന്യതയുണ്ട് എങ്കില്‍ തനിക്കെതിരായി ഇ.പി ജയരാജന്‍ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്വവും ഇപി കാണിക്കണമെന്നും, എപ്പോള്‍, എങ്ങനെ ബന്ധപ്പെട്ടു എന്ന് പറയണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മന്ത്രിയുടെ പ്രതികരണം ഉത്തരവാദിത്വമില്ലാതെയാണെന്നും സ്വര്‍ണക്കടത്ത് കേസ് മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.