Tue. Apr 23rd, 2024

ലക്‌നൗ:
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം ഡോ. കഫീല്‍ ഖാനെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ അലഹബാദ്‌ ഹൈക്കോടതി. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന്‌ കോടതി ഉത്തരവിട്ടു. കഫീല്‍ ഖാന്റെ മാതാവ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമം (എന്‍എസ്‌എ) ചുമത്തിയത്‌ നിയമവിരുദ്ധമാണെന്ന്‌ കോടതി നിരീക്ഷിച്ചു. 2019 ഡിസംബര്‍ 13ന്‌  അലിഗഢ്‌ മുസ്ലിം സര്‍വകലാശാലയില്‍ സിഎഎക്കെതിരായ ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ്‌ ഉത്തര്‍ പ്രദേശ്‌ പൊലീസ്‌ കഫീല്‍ ഖാനെതിരെ എന്‍എസ്‌എ ചുമത്തിയത്‌. സര്‍വകലാശാലയുടെ സമാധാന അന്തരീക്ഷവും സമുദായ സൗഹാര്‍ദ്ദവും തകര്‍ക്കുന്നതാണ്‌ പ്രസംഗമെന്നായിരുന്നു ആരോപണം.

2019 ഫെബ്രുവരിയിലാണ്‌ എന്‍എസ്‌എ പ്രകാരം മുബൈയില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്തത്‌. വ്യത്യസ്‌ത മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതായും പൊലീസ്‌ ആരോപിച്ചു. മുംബൈയില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ മഥുര ജില്ലാ ജയിലില്‍ അടച്ചു.

2017ല്‍ ഗോരഖ്‌പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ തുടര്‍ന്ന്‌ 60 കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ്‌ ശിശുരോഗ വിദഗ്‌ധനായ കഫീല്‍ ഖാന്‍ വിവാദത്തിലായത്‌. ഓക്‌സിജന്‍ തീര്‍ന്നതാണ്‌ കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന്‌ അദ്ദേഹം ആരോപിച്ചു. എ്‌ന്നാല്‍ കുട്ടികളുടെ മരണത്തിന്‌ ഉത്തരവാദിയെന്ന്‌ ആരോപിച്ച്‌ കഫീലിനെ അറസ്റ്റ്‌ ചെയ്‌തിരുന്നു.