Thu. Apr 25th, 2024

കൊവിഡ് പ്രതിസന്ധിക്കും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ മലയാളിക്കിന്ന് ഉത്രാടപ്പാച്ചില്‍. ചന്തകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ തിരക്ക് കൂടുന്ന ദിവസം. കൊവിഡ് കാലത്തെ ഓണവിപണി സജീവമായിട്ട് കുറച്ച് നാളായെങ്കിലും തിരക്ക് വളരെ കുറവായിരുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണമെത്തിയാല്‍ വിലകത്തിക്കയറുന്ന പൂക്കച്ചവടവും ഇത്തവണ നിശ്ചലമാണ്.

എന്നാല്‍, സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഓണമൊരുക്കാന്‍ ഇന്ന് മലയാളികള്‍ നിരത്തുകളില്‍ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് അധികൃതര്‍ വ്യാപാരികള്‍ക്ക് നല്‍കിയിരിക്കുന്നത്. സാമൂഹ്യ അകലം പരമാവധി പാലിച്ചാവണം കച്ചവടമെന്നാണ് വ്യാപാരികള്‍ക്കുള്ള നിര്‍ദേശം.

ആള്‍ക്കൂട്ടം ഒഴിവാക്കാനായി പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം സാമൂഹിക അകലവും സാനിറ്റൈസർ ഉപയോഗിക്കാനുള്ള സൗകര്യങ്ങളുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാവും ഇന്ന് വ്യപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെമ്പാടും നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസുകാരും ഇറങ്ങിയിട്ടുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam