Wed. Apr 24th, 2024

തിരുവനന്തപുരം:

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കത്തിനശിച്ച ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല.

അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ സുപ്രധാന ഫയലുകൾ നശിപ്പിക്കാനുള്ള സർക്കാർ ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിദേശ യാത്ര, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മന്ത്രി കെടി ജലീലിന്റെ ഫയലുകൾ എന്നിവ കത്തിക്കാനാണ് ശ്രമം നടന്നതെന്ന് അവർ ആരോപിച്ചു.

നേരത്തെ ഇടിമിന്നലിന്റെ പേരിൽ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടത്തിയതുപോലെയാണ് ഇതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ ഉടൻ സമഗ്രമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.