Fri. Apr 19th, 2024

അടൂർ:

ഉത്ര കൊലപാതകക്കേസിൽ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നും നാലും പ്രതികളായ ഇരുവരേയും അടൂരിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ മൂന്ന് പ്രാവശ്യം ഇരുവരെയും ചോദ്യം ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘം വിട്ടയച്ചിരുന്നു.

ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.

ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടുപ്പിച്ചത്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്.

കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, കേസിലെ രണ്ടാം പ്രതിയും സൂരജിന്റെ പിതാവുമായ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.