കോഴിക്കോട്:
കരിപ്പൂർ വിമാനാപകടത്തിൽ 18 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ആദ്യം 19 മരണം എന്നാണ് മന്ത്രി കെടി ജലീൽ അടക്കമുള്ളവർ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ല എന്നാണ് ഇത് സംബന്ധിച്ച് വന്ന റിപ്പോർട്ടിൽ പറയുന്നത്. അസുഖം ബാധിച്ച് മരിച്ച ഒരു പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇത് കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് അധികൃതർ മരണം 19 എന്ന് ആദ്യം പറഞ്ഞത്. പിന്നീട് കോഴിക്കോട്, മലപ്പുറം ആശുപത്രികളിലെ അധികൃതർ മരണം 18 ആണെന്ന് സ്ഥിരീകരിച്ചു. അതേസമയം, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 171 പേരിൽ രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമടക്കം 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന വിവരം.