Sat. Apr 20th, 2024
ന്യൂ ഡല്‍ഹി:

 
തനിക്കെതിരായ കേസ് സിബിഐക്ക് വിടണമെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി നിഷേധിച്ചു. അതേസമയം അറസ്റ്റിനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതോടൊപ്പം അര്‍ണബിന് സുരക്ഷയൊരുക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും എന്നാല്‍ അത് നിരുപാധികമല്ലെന്നുമായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണം. മഹാരാഷ്ട്രയിലെ പല്‍ഗറില്‍ ഹിന്ദു സന്യാസി ആള്‍ക്കൂട്ടക്കൊലക്കിരയായ സംഭവം വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് വിവിധ സംസ്ഥാനങ്ങളിലായി അര്‍ണബിനെതിരെ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സോണിയ ഗാന്ധിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പരാതിക്ക് കാരണമായിട്ടുണ്ട്. അര്‍ണബ് തന്റെ ടെലിവിഷന്‍ ഷോകളിലൂടെ പൊലീസിനെ വിരട്ടുന്നുവെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു.