Thu. Apr 18th, 2024
മുംബൈ:

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന ആവശ്യത്തെ ബോംബെ ഹൈക്കോടതിയില്‍ എതിര്‍ത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക പിന്തുടാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് പരിഗണിച്ചത്.

കേന്ദ്രസര്‍ക്കാറിന്റെ മാർഗനിർദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ ശുപാർശകളും അനുസരിച്ച് തന്ത്രങ്ങൾ നടപ്പാക്കുകയാണെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേരളത്തിന്‍റേതിനു സമാനമായ കേസുകളാണ് തുടക്കത്തില്‍ മഹാരാഷ്ട്രയിലും ഉണ്ടായിരുന്നതെന്നും കേരളം ഫലപ്രദമായി രോഗവ്യാപനം പ്രതിരോധിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

എന്നാല്‍ കേരളത്തിലെയും മഹാരാഷ്ട്രയിലെയും സാഹചര്യം വ്യത്യസ്തമാണെന്നും അതുകൊണ്ടുതന്നെ അനാവശ്യമായ ഹര്‍ജിയാണിതെന്നും ഇതു തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയല്‍ ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉന്നയിച്ച നാഗ്പൂർ സ്വദേശി സുഭാഷ് സൻവറാണ് ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.