Sat. Apr 20th, 2024
തിരുവനന്തപുരം:

 
മദ്യവില്പനയ്ക്ക് ഓൺലൈൻ സമ്പ്രദായം ഏർപ്പെടുത്തിയതിന് പിന്നിൽ വന്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡിന്റെ മറവിൽ ചില്ലറ മദ്യവില്പന സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കാനാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നതെന്നും ഈ നടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനസര്‍ക്കാരിന്റെ കുത്തകയായിരുന്ന മദ്യവില്പന സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നത് ബിവറേജസ് കോര്‍പ്പറേഷന്‍ അടച്ചു പൂട്ടുന്ന അവസ്ഥയിലെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അണിയറയില്‍ ബാര്‍ മുതലാളിമാരുമായി ചേര്‍ന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും മദ്യവില്പനശാലകള്‍ തുറക്കേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

നിലവില്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്‌ലെറ്റ് തുറക്കണമെങ്കില്‍ നാലു ലക്ഷം രൂപയുടെ ലൈസന്‍സ് ഫീസ് അടക്കണം. എന്നാല്‍ ഇപ്പോള്‍ തുടങ്ങാന്‍ പോവുന്ന ബാറുകളിലെ ചില്ലറ മദ്യവില്പനശാലയ്ക്ക് ലൈസന്‍സ് ഫീസ് അടക്കേണ്ടതില്ല. ഇത് വന്‍ അഴിമതിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്.

By Binsha Das

Digital Journalist at Woke Malayalam