Wed. Apr 24th, 2024

മഹാരാഷ്ട്ര:

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള 50% തടവുകാരെ താത്ക്കാലികമായി വിട്ടയക്കാന്‍ നിര്‍ദേശം. മഹാരാഷ്ട്ര ഗവണ്‍മെന്‍റ്  നിയമിച്ച ഉന്നതതല സമിതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എഎ സയീദ് അധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിച്ചത്. സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ഛഹന്ദെ, ജയില്‍ ഡിജിപി എസ്എന്‍പാണ്ഡെ തുടങ്ങിയവര്‍ അംഗങ്ങളാണ്. വെെെറസ് വ്യാപനം തടയാന്‍ മാര്‍ച്ചിലാണ് രാജ്യത്താകമാനമുള്ള ജയിലില്‍ നിന്ന് താത്കാലികമായി തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

35,239 തടവുകാരാണ് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലുള്ളത്. നിര്‍ദേശം നടപ്പാക്കിയാല്‍ ഇതില്‍ പകുതി പേര്‍ക്ക് പുറത്തുകടക്കാം. എന്നാല്‍ ഏത് തരം തടവുകാരെ വിട്ടയക്കണമെന്നോ വിട്ടയക്കുന്നതിനുള്ള സമയപരിധിയോ നിശ്ചയിച്ചിട്ടില്ല.

നേരത്തെ, മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലെ 184 തടവുകാര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം.

 

By Binsha Das

Digital Journalist at Woke Malayalam