Sat. Apr 20th, 2024
പാലക്കാട്:

ഇതര സംസ്ഥാനങ്ങളില്‍  നിന്നെത്തുന്നവർക്ക് വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് നിര്‍ബന്ധമാണെന്ന് മന്ത്രി എകെ ബാലന്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്കനുസരിച്ചേ അതിര്‍ത്തികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കൂ. ഇതാന്നുമില്ലാതെ അതിർത്തിയിൽ വന്ന് ബഹളം വെക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിബന്ധനകൾ പാലിക്കാതെ വന്നാൽ സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ട്. ചെക്ക് പോസ്റ്റിൽ വന്ന് ബഹളമുണ്ടാക്കി സമ്മർദ്ദമുണ്ടാക്കി അതിര്‍ത്തികടക്കാമെന്ന് കരുതരുത്. വരുന്നത് റെഡ് സോണിൽ നിന്നാണെങ്കില്‍ വാഹനങ്ങളിൽ ചുവന്ന സ്റ്റിക്കർ പതിക്കണം. മറ്റ് സോണിൽ നിന്നും വരുന്ന വാഹനങ്ങളിൽ പച്ച സ്റ്റിക്കറും പതിപ്പിക്കും. വാളയാർ ചെക്ക് പോസ്റ്റിൽ വെച്ച് സ്റ്റിക്കർ പതിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിരവധിപ്പേരാണ് അതിര്‍ത്തികളില്‍ പാസ് ഇല്ലാതെ എത്തി കുടുങ്ങിക്കിടക്കുന്നത്. മെയ് 17ാം തീയതി വരെയുള്ള പാസ് നൽകിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് അധികവും. തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനും സാധിക്കുന്നില്ല. ചിലരെ നേരത്തെ തമിഴ്നാട് അതിർത്തിയിൽ പൊലീസ് വിരട്ടിയോടിച്ചു.