Fri. Mar 29th, 2024
ശ്രീനഗര്‍:

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പ്രധാന കമാന്‍റര്‍മാരിലൊരാളെ സുരക്ഷാ സേന വധിച്ചതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ അവന്തിപോര പ്രദേശത്ത് നടത്തിയ ഏറ്റമുട്ടലിലാണ് ഹിസ്ബുള്‍ കമാന്‍റര്‍ കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയെയാണ് വധിച്ചതെന്നാണ് വിവരങ്ങള്‍. നേരത്തെ, ഏറ്റമുട്ടലിനിടെ ഹിസ്ബുള്‍ കമാന്‍റര്‍ റിയാസ് നൈക്കൂനെ ഒരു വീടിന് മുന്നില്‍ കുടുക്കിയെന്നും സുരക്ഷാ സേന വളഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ജമ്മു കശ്മീര്‍ പൊലീസ്, ഇന്ത്യന്‍ ആര്‍മി, സിആര്‍പിഎഫ് എന്നീ സുരക്ഷാസേനകള്‍ ഒരുമിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പുല്‍വാമയിലെ ബെയ്ഗ്പോരയിലെ വീട്ടില്‍ കുടുങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.