Thu. Mar 28th, 2024
 കണ്ണൂർ:

കളക്ടറുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ പോലീസിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസ്. ജില്ലയിലെ ആരോഗ്യപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കളക്ടർ പറയുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കളക്ടർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകൾ അല്ലാത്ത മേഖലകളിലും പൊലീസ് റോഡുകൾ കല്ലിട്ട് അടച്ചത് തെറ്റായ നടപടിയാണെന്നും ഹോട്ട് സ്പോട്ടുകൾക്ക് പുറത്ത് അടച്ചിട്ട റോഡുകൾ പൊലീസ് ഉടനെ തുറക്കണമെന്നും കളക്ടര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ജില്ലാ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കളക്ടര്‍ ജില്ലാ ഭരണകൂടത്തിൻ്റെ അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവിയായ എസ്പി യതീഷ് ചന്ദ്ര പങ്കെടുക്കാത്തതിനെ വിമര്‍ശിക്കുന്നുമുണ്ട്.

അതേസമയം ജില്ലാ കളക്ടറുടെ ആരോപണങ്ങൾ തള്ളി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര രം​ഗത്ത് എത്തി. ലോക്ക് ഡൗൺ ഉൾപ്പെടെ കണ്ണൂരിൽ പൊലീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് രണ്ട് ഐജിമാരാണെന്നും പ്രതിരോധ പ്രവ‍ർത്തനങ്ങളുടെ ചുമതലയുള്ള ഐ ജി അശോക് യാദവിൻ്റയും വിജയ് സാക്കറെയുടെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും എസ്പി യതീഷ് ചന്ദ്ര വിശദീകരിക്കുന്നു. കളക്ടറുടെ കത്ത് തനിക്ക് കിട്ടിയെന്നും ഐജിമാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തുട‍‍ർ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ ഭരണകൂടത്തിന് പൊലീസിനോടുള്ള അകൽച്ച വ്യക്തമാക്കി കൊണ്ട് പൊലീസ് ആരോഗ്യ പ്രവർത്തകരുടെ ജോലിക്ക് തടസ്സം നിൽക്കുന്നു എന്ന് കാട്ടി ഡിഎംഒ ആണ് കളക്ടർക്ക് പരാതി നൽകിയത്.