Tue. Apr 23rd, 2024
എറണാകുളം:

 
കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മതപരമായ ചടങ്ങുകളിൽ ജനങ്ങൾ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ജില്ലയിലെ വിവിധ മതമേലധികാരുകളുമായി ജില്ലാകളക്ടർ എസ് സുഹാസിൻ്റെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസു വഴി മുഖ്യമന്ത്രി ചർച്ച നടത്തി. നാടൊന്നാകെ ഒരു വിപത്തിനെ നേരിടുന്ന ഘട്ടത്തിൽ നാടിൻ്റെ നല്ല ഭാവിക്കായി സന്മനസുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പലയിടങ്ങളിലും പൊങ്കാലകളും ഉത്സവങ്ങളും നടക്കുന്നുണ്ട്. ഇവിടെയെല്ലാം ജനങ്ങൾ കൂടാൻ സാധ്യതയുണ്ട്. ഇതും ഒഴിവാക്കാൻ ശ്രമിക്കണം. സാധാരണ നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കണ്ടറി തുടങ്ങി പരീക്ഷകളുടെ മാനദണ്ഡങ്ങൾ പാലിച്ച് മദ്രസ പരീക്ഷകളും നടത്താം.

ജാഗ്രത ഇതിലും പാലിക്കണം. കോടതിയിൽ ആളുകൾ കൂടുന്നുണ്ടെങ്കിൽ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തി, നിർദ്ദേശപ്രകാരം തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് സർക്കാരുമായും സഹകരിച്ച് മുന്നോട്ടു പോകുമെന്ന് പങ്കെടുത്ത മതമേലധികാരികൾ മുഖ്യമന്ത്രിയെ അറിയിച്ചു. സർക്കാരിൻ്റെ നിർദ്ദേശപ്രകാരം മത ചടങ്ങുകൾക്ക് 15 പേരിൽ അധികമാകരുതെന്ന് കളക്ടർ എസ് സുഹാസ് നിർദ്ദേശിച്ചു.