Tue. Apr 16th, 2024
കൊച്ചി:

 
ഒറീസ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി കടൽ-കായൽ ടൂറിസം വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. വാട്ടർ സ്പോർട്സ്, അഡ്വഞ്ചർ ആക്ടിവിറ്റികൾ, ഹൗസ്ബോട്ട് നിർമ്മാണം, ഒറീസയിലെ ജല ടൂറിസം വികസനം എന്നിവയാണ് പദ്ധതികൾ. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഫ്ലോട്ടിങ് റെസ്റ്റോറന്റുകൾ നിർമ്മിക്കും.

കോർപറേഷൻ എം ഡി പ്രശാന്ത് നായരും ഒറീസ ടൂറിസം കമ്മീഷണർ വിശാൽ ദേവും ധാരണാപത്രത്തിൽ ഒപ്പു വച്ചു.

കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ സാങ്കേതിക മികവാണ് ഒറീസ സർക്കാരിനെ ആകൃഷ്ടരാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും അഡീഷനൽ ചീഫ് സെക്രട്ടറിയും ചെയർമാനുമായ വിശ്വാസ് മേത്ത യുടെയും നിർദ്ദേശപ്രകാരം കോർപ്പറേഷനെ പുതിയ വികസനത്തിന്റെ പാതയിൽ എത്തിക്കുന്നതിനുകൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കോർപ്പറേഷൻ്റ സാങ്കേതിക മികവ് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും എത്തിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനുള്ള വിജയം കൂടി ആണ് ഒറീസയിലെ ധാരണാപത്രം. ഒറീസ്സ ടൂറിസം വകുപ്പ് മന്ത്രി ശ്രീ ജ്യോതിപ്രകാശ് പാണിഗ്രഹിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്.
ഒറീസ ടൂറിസത്തിന്റെ വികസനത്തിൽ കേരളത്തിന്റെ അനുഭവസമ്പത്ത് മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.