Thu. Apr 25th, 2024

ഉത്തര്‍പ്രദേശ്:

എട്ടുമണിക്കൂറോളം നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദാം എന്നയാളാണ് ഇരുപതിലധികം കുട്ടികളെ വീടിനുള്ളില്‍ ബന്ദികളാക്കിയത്.

കുട്ടികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യത്തിനിടെ പൊലീസിന്റെ വെടിയേറ്റ് സുഭാഷ് മരിക്കുകയായിരുന്നു.  ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പൊലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്.

ജാമ്യത്തില്‍ പുറത്തെത്തിയ കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാം മകളുടെ പിറന്നാള്‍ ആഘോഷത്തിനെന്ന പേരിലാണ് കുട്ടികളെ വീട്ടിലെത്തിച്ചത്. കുട്ടികള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ബന്ദിയാക്കവരില്‍ സുഭാഷിന്റെ ഭാര്യയും ഒരുവയസ്സു പ്രായമുള്ള മകളും ഉള്‍പ്പെട്ടിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തുലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. 

By Binsha Das

Digital Journalist at Woke Malayalam