Sat. Apr 20th, 2024
ടെഹ്‌റാന്‍:

അമേരിക്കയുടെ വ്യോമാക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്നോട്ട്. 2015ല്‍ യുഎന്‍ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ കരാറില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.‍‌

യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഇനി ഒരു ഉടമ്പടിയും പാലിക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്. അതേസമയം ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കുന്നതിനുള്ള പ്രമേയം ഇറാഖി പാര്‍ലമെന്‍റ് പാസാക്കിക്കഴിഞ്ഞു. മധ്യസ്ഥ നീക്കങ്ങൾ തള്ളിയ ഇറാൻ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കാതെ പോകില്ലെന്ന ഉറച്ച നിലപാടിലാണ്.

പശ്ചിമേഷ്യയിലെ യുഎസ് സൈനിക സന്നാഹങ്ങൾ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പറഞ്ഞു. ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര ഇന്നും തുടരും. നാളെയാണ് ഖബറടക്കം.