Fri. Apr 19th, 2024
ന്യൂഡല്‍ഹി:

പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ രാജ്യതലസ്ഥാനത്ത് ‘ഗാര്‍ബേജ് കഫേകള്‍’ സജീവമാകുന്നു. പ്ലാസ്റ്റിക് ലാവോ, ഘാനാ ഘാവോ (പ്ലാസ്റ്റിക് കൊണ്ടുവരു ഭക്ഷണം കഴിക്കു.) എന്ന ടാഗ് ലൈനോടെയാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

പ്ലാസ്റ്റിക്ക് കളയാതെ കഫേയില്‍ എത്തിച്ചാല്‍ 250 ഗ്രാമിന് മുകളിലോട്ടുള്ള മാലിന്യങ്ങള്‍ ഇവര്‍ ശേഖരിക്കും പകരം നല്‍കുന്നതാവട്ടെ രുചിയൂറുന്ന ഭക്ഷണവും. മാത്രമല്ല പ്രധാന പ്രത്യേകത എന്തെന്നാല്‍ മാലിന്യത്തിന്റെ തൂക്കത്തിനരുസരിച്ച് ഭക്ഷണത്തിന്റെ അളവും കൂടും എന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമെന്ന പദവി നേടിയ അംബികാപൂര്‍ ‘പ്ലാസ്റ്റിക് വിമുക്ത’ രാജ്യത്തിന് മുന്‍കൈയെടുക്കുകയാണ്. മേയര്‍ അജയ് ടിര്‍ക്കിയാണ് ബജറ്റ് അവതരണ വേളയില്‍ ഗാര്‍ബേജ് കഫേ പ്രഖ്യാപിച്ചത്. സ്വച്ഛ് ഭാരതുമായി ബന്ധപ്പെടുത്തിയാണ് കഫേ തുടങ്ങുന്നത്. പദ്ധതിക്കായി 5 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.

ആളുകള്‍ക്ക് അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തൂക്കിനോക്കാനും പകരം ഊഷ്മള ഭക്ഷണം ആസ്വദിക്കാനും കഴിയും എന്നതാണ് ഈ കഫേയുടെ ആശയം. സിറ്റിയിലെ പ്രധാന ബസ് സ്റ്റാന്‍ഡിലാണ് കഫേ പ്രവര്‍ത്തിക്കുന്നത്. കഫേയ്ക്കു പുറമെ അന്തിയുറങ്ങാന്‍ ഇടമില്ലാത്തവര്‍ക്കു അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കാനും സിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍ പദ്ധതിയിടുന്നുണ്ട്.

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായാണ് ഗാര്‍ബേജ് കഫേയെന്ന ആശയം നടപ്പാക്കിയത്. ഒരാഴ്ച്ചയ്ക്കകം നൂറ് കിലോ മാലിന്യമാണ് ശേഖരിച്ചത്. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് മാലിന്യം സംസ്‌ക്കരിക്കുന്നത്. വരും ദിവസങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ ഗാര്‍ബേജ് കഫേകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ഉല്പാദിപ്പിക്കുന്ന മെട്രോനഗരമാണ് ഡല്‍ഹി. അതിനാല്‍ അവിടുത്തെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ പെടാപ്പാടു പെടുന്ന ഡല്‍ഹി നിവാസികള്‍ക്ക് ഈ ആശയം വന്നത് ആശ്വാസകരമാണ്.

കഫേയെ കുറിച്ച് അറിഞ്ഞപ്പോള്‍തന്നെ ജനങ്ങള്‍ വീട്ടിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാന്‍ തുടങ്ങി. നഗരത്തെ പ്ലാസ്റ്റിക് വിമുക്തമായി നിലനിര്‍ത്താന്‍ പൗരന്മാരെ ബോധവാന്മാരാക്കുന്നതിനുള്ള മികച്ച സംരംഭമാണിത്. പലരും ഇതിനകംതന്നെ സേവനം ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

മാലിന്യ നിര്‍മാര്‍ജനത്തിനായി നിരന്തരം ഇടപെടലുകള്‍ നടത്തുന്ന മുനിസിപ്പല്‍ കോര്‍പറേഷനാണ് അംബികാപുര്‍. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ റോഡ് നിര്‍മിച്ചതും ഇതേ കോര്‍പറേഷനാണ്.

ജനുവരി ഒന്നുമുതല്‍ പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്‌റ്റിക്‌ ഉത്‌പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചെങ്കിലും ബ്രാന്‍ഡഡ്‌ ഉത്‌പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ നിരോധനം സമ്ബൂര്‍ണമെന്നു പറയാനാവില്ല. ബ്രാന്‍ഡഡ്‌ ഉത്‌പന്ന പായ്‌ക്കറ്റുകള്‍ ഉത്‌പാദകരും വ്യാപാരികളും ഇറക്കുമതിക്കാരും ഉപഭോക്‌താക്കളില്‍നിന്നു തിരികെ ശേഖരിക്കണമെന്ന പദ്ധതിയാണു സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌.