Tue. Apr 16th, 2024

ഹൈദരാബാദ്:

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം ഭിന്നിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ നേതാവും, എംപി യുമായ അസാസുദ്ദീൻ ഒവൈസി പറഞ്ഞു. ഹൈദരാബാദിലെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തേഹാദുൽ മുസ്‌ലിം (എഐഎം ഐഎം) ആസ്ഥാനത്തു ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടവും,എൻആർസി ക്കെതിരെയുള്ള പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരം കൂടിയാണെന്നും, പൗരത്വ നിയമം പിൻവലിക്കും വരെ നമ്മൾ സമരരംഗത്തു തുടരണമെന്നും ഹൈദരാബാദ് എംപി പറഞ്ഞു.

ഒരു സാഹചര്യത്തിലും അക്രമത്തിൽ ഏർപ്പെടരുത്. അതാണ് നമ്മുടെ  ശത്രു ആഗ്രഹിക്കുന്നത്. അവരുടെ കെണിയിൽ നമ്മൾ വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിടിച്ചും, ഡോ. ബി ആർ അംബേദ്കറുടെ ഫോട്ടോകളുമായി പോസ്റ്ററുകൾ ഉയർത്തിയും, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പുകളും ഉയർത്തി പിടിച്ചാണ് പ്രക്ഷോഭ റാലിയിൽ സമരക്കാർ അണിനിരന്നത്.