Thu. Apr 25th, 2024
ന്യൂഡല്‍ഹി:

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് മുസ്‌ലീം ലീഗ്. നിയമം പ്രാബല്യത്തില്‍ വരാത്തതുകൊണ്ടാണ് സ്റ്റേ ഇല്ലാത്തതെന്നും, സ്റ്റേ ഹര്‍ജിയില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നുമാണ് മുസ്‌ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി കോടതി നടപടിയില്‍ പ്രതികരിച്ചത്.

“സ്‌റ്റേ ഇല്ലെന്നും നിയമവുമായി മുന്നോട്ടുപോകാമെന്നും അല്ല സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അങ്ങനെയല്ല അതിനെ വ്യാഖ്യാനിക്കേണ്ടത്. ഞങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് കൊടുത്തിരിക്കുകയാണ്. ഏത് കേസിലും അത് തന്നെയാണ് സുപ്രീം കോടതി നടപടി ക്രമം. നോട്ടീസ് കൊടുത്തുകഴിഞ്ഞാല്‍ സുപ്രീം കോടതി കേസിലേക്ക് കടന്നുകഴിഞ്ഞു” കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറ‍ഞ്ഞു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്കാന്‍ തീരുമാനിച്ചത് വലിയ വിജയമാണ്. ഹര്‍ജിക്കാരായ ഞങ്ങളൊക്കെ പ്രതീക്ഷിച്ചതു പോലെ തന്നെയാണ് ആദ്യഘട്ടം സംഭവിച്ചത്. എന്തുകൊണ്ട് ഇത്തരമൊരു നിയമം എന്നതിന് കേന്ദ്രം മറുപടി പറഞ്ഞേ പറ്റൂ എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

“വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചിത സമയത്തിനകം മറുപടി നല്‍കുകയും, അത് തൃപ്തികരമാണോ എന്ന് കോടതി പരിശോധിക്കുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിച്ച കാര്യം തന്നെയാണ് സംഭവിച്ചത്. കോടതി നടപടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. രാജ്യത്ത് നടക്കുന്ന പ്രതികരണങ്ങളേയും പ്രക്ഷോഭങ്ങളേയും ഗൗരവമായി കാണുന്നു എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്” അദ്ദേഹം പറ‍‍ഞ്ഞു.

സാധാരണ ഘട്ടത്തില്‍ വാദമൊക്കെ കേട്ടുകഴിഞ്ഞതിന് ശേഷമാണ് കോടതി നോട്ടീസ് അയക്കുക, എന്നാല്‍ ഹര്‍ജി ലഭിച്ച ഉടന്‍ തന്നെ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട നടപടി സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലീം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സന്നദ്ധ സംഘടനകള്‍ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ സമര്‍പ്പിച്ച അറുപതോളം ഹര്‍ജികളാണ് കോടതിക്ക് മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഹര്‍ജികളില്‍ ഇന്ന് കോടതി വാദം കേട്ടിരുന്നില്ല. ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളില്‍ അറുപത് ഹര്‍ജികളിലും കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി വേണമെന്നായിരുന്നു സുപ്രീം കോടതിയുടെ ആവശ്യം.

“ഹര്‍ജിയില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ല. കേന്ദ്രത്തിന്‍റെ വിശദമായ പ്രതികരണം കിട്ടേണ്ടതുണ്ട്. അതിന് ശേഷം ഇത് കേള്‍ക്കാം” എന്നായിരുന്നു ഹര്‍ജി പരിഗണിച്ച ബെഞ്ചിന്‍റെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ പ്രതികരണം. ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.