Fri. Mar 29th, 2024

ന്യൂഡൽഹി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തു വന്നു . “കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു. വിദ്യാര്‍ഥിനികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു” കട്ജുവിന്റെ ട്വീറ്റ്.

അതേസമയം പൊലീസ് അക്രമത്തിനെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈസ് ചാന്‍സലറും രംഗത്തെത്തി,”എന്റെ വിദ്യാര്‍ഥികളോടു ചെയ്തതു കണ്ടു സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടു കൊണ്ടു പോകും,” വിസി പറഞ്ഞു.

എന്നാൽ വിദ്യാർത്ഥികളുടെ സമരത്തെ തണുപ്പിക്കാനാണ് വിസി ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും,വിദ്യാർത്ഥി വിരുദ്ധ നിലപാടാണ് പലപ്പോഴും വിസി സ്വീകരിക്കാറെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ക്യാമ്പസിനുള്ളില്‍ പൊലീസ് അനുവാദമില്ലാതെ പ്രവേശിക്കരുതെന്ന സര്‍വ്വകലാശാലയുടെ നിയമം ലംഘിച്ചാണ് ജാമിയയിൽ പൊലീസ് പ്രവേശിച്ചതെന്നു സര്‍വകലാശാലാ അധികൃതര്‍ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സമരം  തുടരുകയാണ്.

 

 

.