ന്യൂ ഡല്‍ഹി:
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ, അണിയറയില്‍ ഒരുങ്ങുന്നത് പ്രതിപക്ഷ കക്ഷികളുടെ നിയമപോരാട്ടമാണ്. ബില്ലിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. മതാടിസ്ഥാനത്തിലുള്ള ഈ വേര്‍തിരിവ് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14-ന്റെ ലംഘനമാണെന്നും, അതിനാല്‍ ഇടക്കാല സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
കോൺഗ്രസ്സ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുസ്ലീം ലീഗ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയവർ കഴിഞ്ഞ ദിവസം കബില്‍ സിബലിനെ കണ്ടിരുന്നു. സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാനാണ് ഹർജി തയാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബില്ലിനെതിരെ കോൺഗ്രസും ഹര്‍ജി സമര്‍പ്പിക്കാനുള്ള സാധ്യതകളുണ്ട്.
അസം അടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, ഭാഷാപരവും സാസ്കാരികവുമായ പാരമ്പര്യത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്നും, അസം നിവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പല സംസ്ഥാനങ്ങളിലും അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ത്രിപുരയിലും അസമിലും കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. അസമില്‍ ഉള്‍ഫ തീവ്രവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ മിക്കവയും റദ്ദാക്കുകയും ചെയ്തു.
പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന്, മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പാണ് വിലക്കേര്‍പ്പെടുത്തിയത്.
എട്ടുമണിക്കൂറോളം നീണ്ടു നിന്ന പൊള്ളുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പൗരത്വ ബില്ലിന്റെ കാര്യത്തില്‍ രാജ്യസഭയിൽ ഒരു തീരുമാനമുണ്ടായത്. അണ്ണാ ഡിഎംകെയും, ജെഡിയുവും, വൈഎസ്ആര്‍ കോണ്‍ഗ്രസും, ടിഡിപിയും, ബിജെഡിയും, സ്വതന്ത്രരും നാമനിര്‍ദേശം ചെയ്ത അംഗങ്ങളും സര്‍ക്കാരിനൊപ്പം നിന്നപ്പോള്‍ ശിവസേന സര്‍ക്കാരിനെ എതിര്‍ത്ത് സംസാരിക്കുകയും, ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു.
ബില്ലില്‍ മുസ്ലീങ്ങളെയും പരിഗണിക്കണമെന്ന് സര്‍ക്കാരിനൊപ്പം നിന്ന അണ്ണാ ഡിഎംകെയും, അകാലിദളും ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്,അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്കാന് ലക്ഷ്യമിട്ടാണ് ബില്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലയും പെര്‍മിറ്റ് ആവശ്യമുള്ള പ്രദേശങ്ങളും ബില്ലിന്റെ പരിധിയില്‍ വരില്ല. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍വരും.