Thu. Mar 28th, 2024
അഹമ്മദാബാദ്:

2002-ലെ ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തു വന്നു. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ചു.

ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം നടന്ന കലാപം ആസൂത്രിതമായിരുന്നില്ലെന്നും, കലാപം തടയാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നുമാണ് കമ്മീഷന്‍റെ വാദം. അതെ സമയം, മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗം 2009 സെപ്റ്റംബര്‍ 25 ന് നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു. റിട്ട.ജസ്റ്റിസുമാരായ ജിടി നാനാവതിയും, അക്ഷയ് മെഹ്തയും ചേര്‍ന്നുള്ള കമ്മീഷന്‍ 2014ല്‍ ആനന്ദിബെന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇത് തടഞ്ഞ് വെച്ചു.

ഇതിനാല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് ഈ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അയോധ്യയില്‍നിന്നുള്ള കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടിബോഗിക്ക് ഗോധ്രയില്‍ വെച്ച് തീയിടുകയും 59 പേര്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗുജറാത്തില്‍ കലാപം ആരംഭിച്ചത്. 2002-ല്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി തന്നെയായിരുന്നു കലാപം അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്.