Wed. Apr 24th, 2024
ന്യൂ ഡൽഹി:

 
പൗരത്വ ഭേദഗതി ബിൽ ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്സ് ഉൾപ്പടെയുള്ള സഖ്യകക്ഷികളും,തൃണമൂൽ കോൺഗ്രസ്സ്, സിപിഎം തുടങ്ങിയവരും ബില്ലിനെ എതിർക്കും.

ബില്ലിൽ വരുത്താനുള്ള ഭേദഗതികൾ എൻ കെ പ്രേമചന്ദ്രനും, സിപിഎമ്മും അവതരിപ്പിക്കും. ബില്ലിനെതിരെ ഉത്തരമേഖലാ വിദ്യാർത്ഥി സംഘടന (എൻഇഎസ്ഒ)11 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു. ആൾ ഇന്ത്യ അരുണാചൽ സ്റ്റുഡന്റസ് യൂണിയനും (എഎപിഎസ്‌യു)ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബില്ലിനെ ശിവസേന അനുകൂലിക്കുന്നത് കോൺഗ്രസ്സിനും, ഇതര കക്ഷികൾക്കും ക്ഷീണമുണ്ടാക്കാനാണ് സാധ്യത.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു മതപീഡനം നേരിട്ട് ഇന്ത്യയിലേക്കു വന്നവർക്ക് അഭയം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പൗരത്വ ഭേദഗതി ബിൽ. ഹിന്ദു, ജൈന, പാഴ്സി, സിഖ്, ക്രൈസ്തവ മതവിശ്വാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ബില്ലിൽ പറയുന്നു.

എന്നാൽ ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരെ ഈ സമ്മേളനം കഴിയുന്നതുവരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയവും ബിജെപി ഇന്ന് അവതരിപ്പിക്കും. ഉന്നാവ് സംഭവത്തെച്ചൊല്ലിയുള്ള ബഹളത്തിനിടെ മന്ത്രി സ്മൃതി ഇറാനി പ്രസംഗിക്കുമ്പോൾ ഇരുവരും കൈ ചൂണ്ടി ആക്രോശിച്ചുവെന്നാണ് ആരോപണം. ഈ മാസം 13 വരെയാണ് സമ്മേളനം നടക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam