Fri. Apr 19th, 2024

ന്യൂഡല്‍ഹി:

ജനങ്ങളുടെ കീശ വീണ്ടും കാലിയാക്കുന്ന തരത്തില്‍ ഉള്ളി വിലയ്ക്കു പിന്നാലെ ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുന്നു.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്ചേഞ്ചില്‍ (എന്‍സിഡിഎക്സ്) സോയാബീന്‍ വില വ്യാഴാഴ്ച ക്വിന്റലിന് 4,100 രൂപയാണ് രേഖപ്പെടുത്തിയത്.

ഒക്ടോബറില്‍ എന്‍സിഡിഎക്സില്‍, ശുദ്ധീകരിച്ച സോയ ബീന്‍ ഓയിലിന്റെ വില 10 കിലോയ്ക്ക് 759.75 രൂപയായിരുന്നു. എന്നാല്‍ വ്യാഴായ്ച ഇത് ക്വിന്റലിന് 829 രൂപയായി.

രണ്ട് മാസങ്ങള്‍ക്കിടെ ക്രൂഡ് പാം ഓയിലിന്റെ വില 26 ശതമാനം വര്‍ധിച്ചു.

കനത്ത മഴയില്‍ ഖാരിഫ് എണ്ണക്കുരുക്കള്‍ക്ക് പ്രത്യേകിച്ച് സോയാബീന്‍ കൃഷിക്ക് നാശം സംഭവിച്ചതും ഉല്‍പാദനം കുറഞ്ഞതും എണ്ണ വില വര്‍ദ്ധിക്കാന്‍ കാരണമായി.

മലേഷ്യയിലും ഇന്തോനേഷ്യയിലും ജൈവ ഇന്ധന പദ്ധതികള്‍ ആരംഭിച്ചതും പാം ഓയില്‍ ഉപഭോഗം വര്‍ദ്ധിപ്പിച്ചതും ഭക്ഷ്യ എണ്ണവില ഉയരുന്നതിന് മറ്റൊരു കാരണമായി. ഇത് പാം ഓയിലിന്റെ ഇറക്കമതിയില്‍ ഇടിവുണ്ടാക്കി.

എണ്ണക്കുരുക്കള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കാത്തത് കര്‍ഷകരെ എണ്ണവിള കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.

രാജ്യത്ത് വിവിധ സംസ്ഥാങ്ങളില്‍ 100 രൂപയിലധികമാണ് ഉള്ളിയുടെ വില.
അതിനു പിന്നാലെ ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റവും ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.