Thu. Apr 25th, 2024

മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ ചർച്ചക്ക് വിഷയമായി തുടങ്ങിയിരിക്കുന്നു. നാളുകളായി നടന്നു വരുന്ന ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുതെന്നും ഷെയിന്‍ നിഗം വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കണ മെന്നും സലിംകുമാര്‍ സംഘടനാ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം കെ ബി ഗണേഷ് കുമാർ ഷെയ്ന്‍ നിഗത്തിനെതിരെ പ്രതികരിച്ചിരുന്നു. ദിവസം ചെല്ലുംതോറും ഷെയ്ന്‍ നിഗം പ്രശ്നം മലയാള സിനിമയിൽ ശക്തമായി ചർച്ചക്ക് വിദേയമായിക്കൊണ്ടിരിക്കുകയാണ് .പലരും ഷെയ്ന്‍ നിഗതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചുകൊണ്ടിരിക്കെയാണ് സലിംകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ കൊടുക്കുന്നു

നമസ്കാരം.

ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.
ഞാനും നിര്‍മ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്.
സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ്‌ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിന്‍ നിഗത്തിനുമുണ്ട്. അയാള്‍ക്ക്‌ കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓര്‍ക്കണം.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കുക.

പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയില്‍ ഒരുപാട് സംഘടനകള്‍ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളില്‍ തന്നെയാണ്.
ആര്‍ക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങള്‍ പരിഹരിക്കുക, അതിനെയാണ് നമ്മള്‍ സംഘടനാമികവ് എന്ന് പറയുന്നത്.

ഷെയിന്‍ നിഗം എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വെള്ളപൂശാനല്ല ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. തെറ്റ് തിരുത്താന്‍ അയാള്‍ക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസില്‍ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവന്‍ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ തങ്ങളുടെ പടത്തില്‍ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിര്‍മ്മാതാവിന് ഇല്ലേ.

നിങ്ങളിപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററില്‍ അടിച്ചിട്ടാണ് തീയറ്ററില്‍ ആളെക്കൂട്ടുന്നത്.

നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങള്‍ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാല്‍, അതോടെ നമ്മളുടെ കത്തിക്കല്‍ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.

ദയവുചെയ്ത് കാടടച്ച്‌ വെടിവെക്കരുത്. ഈ കാട്ടില്‍ ക്ഷുദ്രജീവികള്‍ കുറവാണ്. ഇന്നുവരെ നമ്മളുടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികള്‍ക്കാണെന്നും ഓര്‍ക്കുമല്ലോ. സിനിമയിലധികമാരും പ്രതികരിച്ചു കണ്ടില്ല. അതിന്റെ പേരില്‍ എഴുതിപ്പോയ കുറിപ്പാണിത്. സംഘടനകൊണ്ട് ശക്തരാവുക എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നത്. ഷെയിന്‍ നിഗത്തിനിവിടെ ജീവിക്കണം. ഒപ്പം നമുക്കും.

എന്ന്,
സലിംകുമാര്‍.