Wed. Apr 17th, 2024
ഇറാൻ:

 
വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയിലും, സര്‍ക്കാര്‍ നടപടികളിലും പ്രതിഷേധിച്ച് ഇറാനിയന്‍ ജനത അഴിച്ചുവിട്ട അക്രമണങ്ങളില്‍ ഇതുവരെ 106 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. എന്നാല്‍ ഈ കണക്കുകള്‍ വ്യാജമാണെന്നും, ആംനസ്റ്റി ഇന്ററര്‍നാഷണല്‍ പക്ഷപാതപരമായ നീക്കങ്ങളാണ് നടത്തുന്നതെന്നും ടെഹ്റാനിലെ യുഎന്‍ വക്താവ് അലിറെസ മിരിയൗസെഫി ട്വിറ്ററില്‍ കുറിച്ചു.

മരണ സംഖ്യ സര്‍ക്കാര്‍ സ്ഥീരീകരിക്കാത്ത കാലത്തോളം അത് വെറും ഊഹം മാത്രമാണെന്നും മിരിയൗസെഫി ട്വീറ്റ് ചെയ്തു. പെട്രോള്‍ റേഷനിങ്ങ് പദ്ധതി ആവിഷ്കരിക്കുകയും, സബ്സിഡികള്‍ വെട്ടിക്കുറക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറാനില്‍ സംഘര്‍ഷം നടക്കുന്നത്. 50 ശതമാനത്തോളമാണ് പെട്രോള്‍ വില ഉയര്‍ന്നത്. അമേരിക്കന്‍ ഉപരോധം തകരാറിലായത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിച്ചെന്നും, ഇതു മറികടക്കാനാണ് വില വര്‍ദ്ധിപ്പിച്ചതെന്നുമാണ് സര്‍ക്കാര്‍ വാദം. ഇതു വഴി സമാഹരിക്കുന്ന അധിക തുക രാജ്യത്ത് പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.