Fri. Mar 29th, 2024
ബൊളീവിയ:

 
ഇവോ മൊറാലസിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ അട്ടിമറിച്ചതിന് പിന്നാലെയാണ് 24 ആദിവാസികളെ പ്രതിഷേധത്തിന്റെ പേരിൽ അമേരിക്കന്‍ പിന്തുണയോടെ അട്ടിമറി നടത്തി അധികാരത്തിലേറിയ ഭരണകൂടം ക്രൂരമായി കൊന്നുകളഞ്ഞത്. രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് മൊറാലസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നഗരപ്രദേശങ്ങളിലേക്ക് പ്രകടനമായെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെയാണ് സൈന്യം വെടിവച്ചുകൊല്ലുന്നത്.

വലിയ രീതിയിലുള്ള വംശീയ അതിക്രമങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആദിവാസി ജനസംഖ്യയേറിയ രാജ്യത്ത് ആ വിഭാഗത്തില്‍നിന്നുള്ള ഒരാളെപ്പോലും ഉള്‍ക്കൊള്ളിക്കാതെയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ച നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് ബൊളീവിയന്‍ ജനത. തങ്ങള്‍ മൊറാലസിനൊപ്പമെന്നും അവര്‍ പ്രഖ്യാപിച്ചു.

ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോവുകയായിരുന്നവരെയടക്കം ബൊളീവിയന്‍ സൈന്യം വെടിവച്ച്‌ കൊലപ്പെടുത്തുകയുണ്ടായി.
പ്രതിഷേധക്കാര്‍ക്കുമേല്‍ ഹെലിക്കോപ്റ്ററുകളിലെത്തി ടിയര്‍ ഗ്യാസ് വിതറുകയാണ് ബൊളീവിയന്‍ സൈന്യം. ബൊളീവിയയിലെ അട്ടിമറി അംഗീകരിക്കാന്‍ ഇപ്പോഴും ബഹുഭൂരിപക്ഷം വരുന്ന ആദിവാസി വിഭാഗം തയ്യാറായിട്ടില്ല.