Tue. Apr 23rd, 2024
ഡല്‍ഹി:

 
നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി മന്ത്രിയെ കാണാന്‍ സാധിക്കാതെ, നിവേദനം നല്‍കി മടങ്ങേണ്ട സാഹചര്യമാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായത്. അദ്ധ്യാപക സംഘടനകളടക്കം പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചതിനാല്‍ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യും.

മുന്‍ യുജിസി അദ്ധ്യക്ഷനടക്കമുള്ള മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്ന് ലോക്സഭയിലും, രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. തെരുവു വിളക്കുകള്‍ അണച്ചുള്ള പൊലീസ് വിരട്ടലായിരുന്നു പാര്‍ലമെന്റ്
പരിസരത്ത് ഇന്നലെ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

അദ്ധ്യാപകസംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാല്‍ ഇന്ന് സര്‍വകലാശാലയില്‍ ക്ലാസുകളൊന്നും നടക്കുന്നില്ല. സംഭവത്തെത്തുടര്‍ന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്കരിച്ചേക്കുമെന്ന് ജെഎന്‍യുവില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അജിത്ത് വോക്ക് മലയാളത്തോട് പറഞ്ഞു.