Thu. Apr 25th, 2024
ന്യൂഡൽഹി:

 
ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസ് ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. വിധി പുനഃപരിശോധിക്കുമെന്നും, 2018 സപ്തംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ശബരിമല കേസിന് ബന്ധമുണ്ടെന്നും രഞ്ജന്‍ ഗൊഗോയ് പറ‍ഞ്ഞു.

ചീഫ് ജസ്റ്റിസ് അടക്കം, ജഡ്ജിമാരായ റോഹിന്റൻ നരിമാന്‍, എഎം ഖാന്‍ വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് വിധി പറ‍ഞ്ഞ ബഞ്ചില്‍ ഉണ്ടായിരുന്നത്. വിധിയില്‍ റോഹിന്റൻ നരിമാനും, ഡി വൈ ചന്ദ്രചൂഡും വിയോജിപ്പ് പ്രകടിപ്പിച്ചു. ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്നും റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്നും നരിമാന്‍ വ്യക്തമാക്കി.

അതേ സമയം, വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. വിധിയുടെ മറവില്‍ അക്രമം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളടക്കം നിരീക്ഷണത്തിലാണ്. മണ്ഡല പൂജകള്‍ക്കായി ശബരിമല നട 16ാം തീയതിയാണ് തുറക്കുന്നത്. മണ്ഡല പൂജ ഡിസംബര്‍ 27 നും, മകരവിളക്ക് ജനുവരി 15 നുമാണ്.