Thu. Mar 28th, 2024
വാഷിംഗ്ടണ്‍:

അമേരിക്കന്‍ സൈന്യം സിറിയയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന. രാജ്യാന്തര വാർത്താ ഏജൻസി റോയിറ്റേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

ഇതിനു പിന്നാലെ “ഒരു വലിയ സംഭവം നടന്നിരിക്കുന്നു” എന്ന, പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റും, ബാഗ്ദാദിയുടെ മരണത്തിനു പിന്നില്‍ യുഎസ് ആക്രമണമാണെന്ന പ്രസ്താവന ബലപ്പെടുത്തുന്നു.

റെയ്ഡില്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ് വീക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

ഓപറേഷൻ വിജയമായിരുന്നോ എന്നതും യുഎസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പെന്‍റഗണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, യുഎസ് സമയം രാവിലെ 9 മണിക്കു വലിയൊരു കാര്യം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ലോകത്തെ അറിയിക്കുമെന്ന് വൈറ്റ്ഹൗസ് വക്താവ് ഹോഗൺ ഗിഡ്‌ലി പറഞ്ഞു. ഇന്ത്യൻ സമയം ഞായറാഴ്ച വൈകിട്ടായിരിക്കും ട്രംപിന്റെ പ്രഖ്യാപനം.

ചില വലിയ കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നുവെന്ന് ഇതിനു മുന്നോടിയായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് അദ്ദേഹം തയ്യാറായിട്ടില്ല.

സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്‌ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിഎന്‍എ ബയോമെട്രിക് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ.

അതേസമയം, യുഎസ് സേന സിറിയയിൽ നിന്നും പിൻമാറിയത് തുർക്കിക്ക് ആക്രമണത്തിന് അവസരം നൽകി, എന്ന വിമര്‍ശനവുമായി റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും രംഗത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപിന്‍റെ “വലിയ” പ്രസ്താവന വരാനിരിക്കുന്നത്.

നിരവധി സുപ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായ വൈറ്റ്ഹൗസ് ഡിപ്ലോമാറ്റിക് റൂമിൽ വച്ചായിരിക്കും ബാഗ്ദാദി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാർത്ത ട്രംപ് ലോകത്തെ അറിയിക്കുക.