Wed. Apr 24th, 2024
കോട്ടയം:

 

കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്നു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാൻ കോടതിയില്‍ എത്തില്ല.

2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.

കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍. ദളിത് ക്രിസ്ത്യനായിരുന്ന കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് കെവിന്റെ കൊലപാതകത്തിലെത്തിച്ചത്.

28-ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയില്‍ മുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹം. കെവിന്‍ രക്ഷപ്പെടാന്‍ പുഴയില്‍ച്ചാടി മരിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ മുക്കിക്കൊന്നതാണ് എന്നതിന് കൃത്യമായ ഫൊറന്‍സിക് തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.

കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിനെ അക്രമി സംഘം അന്ന് തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കേസിലുള്‍പ്പെട്ട ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പെടെ 14 പേരെയും പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്തു.

പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായ കേസില്‍ ഇനി കുടുംബത്തിന്റെ പ്രതീക്ഷ കോടതിയില്‍ മാത്രമാണ്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.

നീനു കെവിന്റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ എം.എസ്.ഡബ്ല്യു.വിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. സംസ്ഥാനസര്‍ക്കാരാണ് നീനുവിന്റെ പഠനച്ചെലവ് വഹിക്കുന്നത്. എന്നാല്‍ നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാന്‍ കെവിന്റെ കുടുംബം തയ്യാറാണ്.

കേസിലെ വിചാരണക്കിടയില്‍ ചില സാക്ഷികള്‍ കൂറുമാറിയെങ്കിലും ഇതൊന്നും കെവിന്റെ കുടുംബത്തെ ആശങ്കപ്പെടുത്തുന്നില്ല. കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് തന്നെ കുടുംബം ഉറച്ച് വിശ്വസിക്കുന്നു.

കെവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 2019 ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. കെവിൻ വധം ദുരഭിമാനക്കൊലയെന്ന് കോടതി നിരീക്ഷിച്ചു. വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറ് മാറി. സസ്പെൻഷനിലായിരുന്നു എസ്.ഐ. എം.എസ്. ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നടപടി മരവിപ്പിച്ചു. കെവിൻ മുങ്ങിമരിച്ചതല്ല, മുക്കിക്കൊന്നതാണെന്ന് വിചാരണയ്ക്കിടെ പോലീസ് സർജൻമാർ കോടതിയിൽ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *