Sat. Apr 20th, 2024
#ദിനസരികള്‍ 848

കാശ്മീരിന് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് ലോകസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘട നാവിരുദ്ധമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തെ വിഘടിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ട് രാജ്യസഭയിലും പ്രസ്തുത ഭേദഗതി പാസ്സാക്കപ്പെട്ടു. എന്നാല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ഇന്ത്യയിലെ ഓരോ മനുഷ്യരും ആ തീരുമാനത്തിനെതിരെ രംഗത്തു വരികയും കാശ്മീരിന് ഇത്തരമൊരു പ്രത്യേക അവകാശം അനുവദിച്ചു കൊടുത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളെന്തൊക്കെയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എത്ര പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും തങ്ങളെടുത്ത തീരുമാനത്തില്‍ നിന്നും ഒരു കാരണവശാലും പിന്നോട്ടു പോകില്ലെന്ന പിടിവാശിയിലാണ് കേന്ദ്രസര്‍ക്കാര്‍.

ആര്‍ട്ടിക്കിള്‍ മുന്നെറ്റെഴുപത് എടുത്തു മാറ്റുവാന്‍ ആര്‍ക്കും തന്നെ അധികാരമില്ലായെന്നുള്ള കാര്യം ഇതിനു മുമ്പ് സുപ്രിംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. അതോടൊപ്പം അത്തരമൊരു നീക്കത്തിനു മുതിരണമെങ്കില്‍‌ തന്നെ ജമ്മുകാശ്മീര്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ അനുവാദവും ആവശ്യമുണ്ട്. എന്നാല്‍ കാശ്മീരില്‍ നിയമ സഭപോലും ഇല്ലാതിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് ആര്‍ട്ടിക്കിള്‍ മുന്നെറ്റെഴുപത് എടുത്തുമാറ്റി, സംസ്ഥാനത്തൊട്ടാകെ സൈന്യത്തെ വിന്യസിച്ച് എല്ലാ വിധ പൌരാവകാശങ്ങളേയും അടിച്ചമര്‍ത്തി അടക്കിഭരിച്ചു കൊണ്ടിരിക്കുന്നത്. അവിടെ ശാന്തമാണെന്ന് കൂടെക്കൂടെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങാന്‍ പോകുന്നില്ലെന്നതാണ് നാം കാണാനിരിക്കുന്ന വസ്തുത.

സുപ്രിംകോടതി, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ലോകസഭാ തീരുമാനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനിരിക്കുന്നതേയുള്ളു എന്ന പ്രധാനപ്പെട്ട കാര്യം കൂടി ഇത്തരുണത്തില്‍ ഓര്‍മ്മിക്കുക.എന്നു വെച്ചാല്‍ ഏറെ കൊട്ടിഘോഷിച്ച്, ഒരു രാജ്യം ഒരു നിയമം എന്നൊക്കെ വായിട്ടലച്ച് ദേശീയതയില്‍ പൊതിഞ്ഞ് കെട്ടിയെടുത്ത ഭേദഗതി അസാധുവാണെന്ന് സുപ്രിംകോടതി വിധിച്ചാല്‍ ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപതു പ്രകാരം സമസ്ത അവകാശങ്ങളും ആ ജനതയ്ക്കു തിരിച്ചു കൊടുക്കേണ്ടി വരും.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ വ്യവസായ പ്രമുഖനായ മുകേഷ് അംബാനി ജമ്മുകാശ്മീരില്‍ വന്‍ തോതിലുള്ള നിക്ഷേപം നടത്തുവാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്നുള്ള പ്രസ്താവിക്കുന്നത്. അംബാനി മാത്രമല്ല, സ്വദേശത്തും വിദേശത്തുമുള്ള മറ്റു ചില കമ്പനികളും ഇത്തരത്തിലൊരു നീക്കം നടത്തുവാന്‍ തയ്യാറായി നില്ക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ഇവിടെയാണ് ആരുടെ താല്പര്യങ്ങള്‍ക്കു വഴങ്ങിയാണ് ജമ്മു കാശ്മീരിന്റെ സവിശേഷമായ അധികാരാവകാശങ്ങളെ എടുത്തു കളയുന്ന ഭേദഗതി ബില്‍ ബി.ജെ.പി. തിടുക്കപ്പെട്ട് പാസ്സാക്കിയെടുത്തത് എന്ന ചോദ്യമുയരുന്നത്. ആര്‍ട്ടിക്കിള്‍ മുന്നെറ്റെഴുപത് അനുസരിച്ച് കാശ്മീരികള്‍ക്കല്ലാതെ അവിടെ ഭൂമി വില്ക്കുവാനോ വാങ്ങിക്കുവാനോ അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ 370 എടുത്തു കളഞ്ഞതോടെ ആ തീരുമാനത്തിന് തുരങ്കം വെച്ചിരിക്കുന്നത്. എന്നു വെച്ചാല്‍ രാജ്യത്തിന്റെ ഏതു ഭാഗത്തുമുള്ള ഏതൊരു പൌരനും അവിടെ സ്വന്തമായി സ്ഥലം വാങ്ങുവാന്‍ കഴിയും. ഈയൊരു അവസ്ഥ വന്‍കിട കമ്പനികളുടെ താല്പര്യങ്ങള്‍ക്ക് ഇണങ്ങുന്നതാണ്.

അതായത് ജമ്മു – കാശ്മീര്‍ നാളിതുവരെ കാണാത്ത തരത്തിലുള്ള കച്ചവടത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അവിടേക്ക് തങ്ങളുടെ ഇഷ്ടക്കാരായ വന്‍കിട കമ്പനികളെ കൊണ്ടുവന്ന് കുടിയിരുത്തുവാനും ബി.ജെ.പിയുടെ ഗൂഢതന്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ ആ സംസ്ഥാനത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാനുമുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. എന്നു മാത്രവുമല്ല, ഇനിയുമെന്തൊക്കെയാണ് രാജ്യത്തിന്റെ നിലവിലുള്ള വ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ട് ബി.ജെ.പി. കാട്ടിക്കൂട്ടാന്‍ പോകുന്നതെന്ന് കണ്ടറിയുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *